കരുനാഗപ്പള്ളി: പോലീസിനെയും നാട്ടുകാരെയും ഞെട്ടിച്ച് വീണ്ടും ഗുണ്ടാസംഘങ്ങൾ. ഗുണ്ടാ നേതാവ് ജിം സന്തോഷിന്‍റെ ചരമവാര്‍ഷികത്തില്‍ കരുനാഗപ്പള്ളിയിലെ വിവിധയിടങ്ങളില്‍ ഗുണ്ടാ സംഘങ്ങള്‍ ഫ്‌ളക്‌സ്ബോർഡുകൾ വച്ചു. നട്ടപ്പാതിരാ കാട്ടുതീപോലെ കത്തുമ്പോള്‍ നീ സൂക്ഷിക്കണം. അന്നെന്‍റെ പ്രതികാരത്തിന്‍റെ തുടക്കമാണ് എന്നാണ് ഫ്‌ളക്‌സില്‍ പറയുന്നത്. 27 ആണ് ജിം സന്തോഷിന്‍റെ ചരമദിനം. ഇതിന്‍റെ ഭാഗമായാണ് ബോർഡ് എന്നു കരുതുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27ന് പുലര്‍ച്ചെയാണ് ജിം സന്തോഷ് എന്ന ഗുണ്ടാ നേതാവിനെ അമ്മയുടെ കണ്മുന്നില്‍ ഇട്ട് വെട്ടി കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അലുവ അതുലും സംഘവുമായിരുന്നു കൊലപാതകത്തിനു പിന്നില്‍.
അതേസമയം, അലുവ അതുല്‍ കൊലക്കേസ് പ്രതികളുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. പത്ത് പ്രതികളുടെ വീട്ടിലാണ് ഒരേസമയം റെയ്ഡ് നടത്തിയത്. അതിനിടെ കേസിലെ മുഴുവന്‍ പ്രതികളെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
മുഖ്യപ്രതി ഉള്‍പ്പെടെ കൃത്യത്തില്‍ പങ്കെടുത്തവരും സഹായിച്ചവരുമായി 10 പേരുടെ അറസ്റ്റ് ആണ് പോലീസ് രേഖപെടുത്തിയത്. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണ് അലുവ അതുലിന്‍റേത് എന്നു പോലീസ് സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ പേര്‍ക്കു സംഭവത്തില്‍ പങ്കുണ്ടോ എന്നുള്ള കാര്യത്തിലും അന്വേഷണം തുടരുന്നു.
എന്നാല്‍, സന്തോഷ് വധത്തിനു അതുലിന്‍റെ കൊലപാതകവുമായി ഒരു തരത്തിലും ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്. സന്തോഷ് വധത്തിനു ശേഷം കടത്തൂര്‍ സംഘത്തിലെ അനീറെന്നയാളെ ആക്രമിച്ചതിലെ പ്രതികാരമാണ് കൊലപാതകത്തിനു പ്രകോപനമെന്നാണ് പോലീസ് നൽകുന്ന സൂചന. പ്രദേശത്തു ഗുണ്ടാ ആക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കനത്ത ജാഗ്രതയിലാണ് പോലീസ്.